സിഡ്‌നി: 21-ാം നൂറ്റാണ്ടിലെ ജനാധിപത്യത്തിന്റെ സൂപ്പർ പവർ ഇന്ത്യയാണെന്നും ചൈന യുദ്ധക്കൊതിയനാണെന്നും തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച സുഹൃത്ത് യുദ്ധക്കൊതിയനായ ചൈനയല്ല മറിച്ച് ഇന്ത്യ മാത്രമാണെന്ന് ടോണി അബോട്ട് ചൂണ്ടിക്കാട്ടി. ‘യുദ്ധക്കൊതിയനായ ചൈനയ്‌ക്ക് പകരം വിവേകശാലിയായ ഇന്ത്യ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് അബോട്ട് ഇന്ത്യയുടെ പ്രാധാന്യം എടുത്തുപറഞ്ഞത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ഇന്ത്യയാണെന്ന് അബോട്ട് ലേഖനത്തിലൂടെ ഉറപ്പിച്ച് പറയുന്നു. ചൈനയുടെ സത്യസന്ധമല്ലാത്ത എല്ലാ തന്ത്രങ്ങളേയും തുറന്നുകാട്ടുന്ന വാക്കുകളാണ് അബോട്ടിന്റെ ലേഖനത്തിലുടനീളമുള്ളത്. ആഗോള സാമ്പത്തിക മേഖല തുറന്നിട്ടത് സമർത്ഥമായി ചൈന ഉപയോഗിച്ചു. കമ്യൂണിസ്റ്റ് ചൈന അവരുടെ സൈനിക ആധിപത്യം വ്യാപാരത്തിലൂടെ പല രാജ്യങ്ങളിലും നടപ്പാക്കിയെന്ന് ഉദാഹരണ സഹിതം അബോട്ട് ലേഖനത്തിൽ വിശദീകരിക്കുന്നു. നിലവിൽ ഓസ്‌ട്രേലിയുടെ വാണിജ്യ വിഭാഗം പ്രത്യേക പ്രതിനിധിയാണ് അബോട്ട്. ഇന്ത്യൻ സന്ദർശനത്തിനെത്തുന്നതിന് തൊട്ടുമുമ്പാണ് അബോട്ട് ചൈനയുടെ പ്രതിരോധ വാണിജ്യമേഖലയിലെ അധിനിവേശ സ്വഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ഇന്ത്യയിലെത്തിയ മുൻ ഓസ്‌ട്രേലിയൻ ഭരണത്തലവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാണിജ്യവ്യാപാര മേഖലയിൽ ശക്തമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കേണ്ടതിനെപ്പറ്റിയും ഇരുനേതാക്കളും ധാരണയിലെത്തി. എല്ലാ രംഗത്തും ഇന്ത്യ മാതൃകയായി മാറുകയാണെന്നും ഇരുരാജ്യങ്ങളുടേയും സൗഹൃദം നൂറ്റാണ്ടുകളോളം നിലനിൽക്കേണ്ടതാണെന്നും അബോട്ട് പറഞ്ഞു. നരേന്ദ്രമോദിയുടെ സൗഹാർദ്ദപരമായ നിലപാടും പങ്കാളിത്തവും വലിയ പ്രേരണയാണെന്നും ക്വാഡ് സഖ്യത്തിന് വലിയ മുതൽക്കൂട്ടാണ് ഇന്ത്യയുടെ പ്രതിരോധ വാണിജ്യ നയങ്ങളെന്നും അബോട്ട് പറഞ്ഞു.
സമീപകാലത്ത് ഓസ്‌ട്രേലിയ ഇന്ത്യയുമായും അമേരിക്കയുമായും കൂടുതൽ അടുക്കുന്നതിനെതിരെ ചൈന രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെ വ്യാപാര നിരോധനം നടത്തുമെന്ന ഭീഷണിപോലും ചൈന മുഴക്കിയത് യൂറോപ്യൻ രാജ്യങ്ങൾ വെല്ലുവിളിയായാണ് ഏറ്റെടുത്തിട്ടുള്ളത്. ചൈനയുടെ ഏകപക്ഷീയ നയങ്ങളെ ജി-7 സമ്മേളനം ശക്തമായി അപലപിച്ചിരുന്നു. ഇതിനിടെ അമേരിക്കയുടെ നേതൃത്വത്തിൽ ക്വാഡ് സഖ്യം ശക്തമായത് ചൈനയ്‌ക്ക് വലിയ തലവേദനയായിരിക്കുകയാണ്.
Comments