തിരുവനന്തപുരം : ത്രിവർണ പതാക ഉയർത്തി സ്വാതന്ത്ര്യദിനം വിപുലമാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് അഡ്വ. കെ ഗോപാലകൃഷ്ണൻ. ഇന്ത്യൻ റിപ്പബ്ലിക്കിനെ കാലങ്ങളായി അപമാനിച്ചതിന് സിപിഎം മാപ്പു പറയണമെന്നും, എന്നിട്ടാകാം ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോപാലകൃഷ്ണന്റെ വിമർശനം.
സിപിഎം ആദ്യം മാപ്പ് പറയണം, എന്നിട്ടാകാം ആഘോഷം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തെ സിപിഎം ഒറ്റിക്കൊടുത്തു. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് ബൂർഷ്വാസി സ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച കൊൽക്കത്ത തീസീസ് നിലനിൽക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ച സി.പി.എം മുൻ വിശ്വാസങ്ങൾ തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയാണ്. ഇത് വരെ സ്വാതന്ത്ര്യം ആഘോഷിക്കാതെ, ത്രിവർണ്ണ പതാക ഉയർത്താതെ ബൂർഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം ആദ്യം ഇന്ത്യാ രാജ്യത്തോട് മാപ്പ് പറയണം. എന്നിട്ടാകാം ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
സി. പി .എം, ആർഎസ്എസിനെ എതിർക്കാൻ വേണ്ടിയാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. ആർഎസ്എസി ന്റെ പേര് പറഞ്ഞിട്ടായാലും സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഏറ്റവും രസകരമായ കാര്യം ബി.ജെ.പി.യെ എതിർക്കുന്ന സിപിഎം മോദിയുടെ വഴിയെ വരുന്നുഎന്നതും പുതിയ തീരുമാനങ്ങളിൽ കാണാം. 75 വയസ്സ് പാർട്ടി ഉത്തരവാദിത്വത്തിന് എന്ന ബിജെപി തീരുമാനം കൂടി സ്വാതന്ത്ര്യം ആഘോഷിക്കാൻ എടുത്ത സമിതി തീരുമാനിച്ചിരിക്കുന്നു.
ബിജെപിയേയും ആർഎസ്എസി നേയും തുറന്ന് കാട്ടാനാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സിപിഎം ഇതുവരെ ആർഎസ്എസിനേയും ബിജെപിയേയും തുറന്ന് കാട്ടിയിരുന്നില്ലേ? തുറന്ന് കാട്ടി കാട്ടി ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയും ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി സിപിഎം. ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളൂ. ആദ്യം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യനൈസ്ഡ് ആകാൻ സിപിഎം ശ്രമിക്കൂ. സ്വയം തുറന്ന് നോക്കി ആത്മ പരിശോധന ചെയ്യൂ, എന്നിട്ടാകാം ആർഎസ്എസിനെതിരെ വിമർശനം. ഒരു കാര്യം വ്യക്തം, ചൈനയെ നെഞ്ചിലേറ്റി ആർഎസ്എസിനെ എതിർക്കാൻ വേണ്ടി മാത്രം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments