ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോക്സോ നിയമങ്ങൾ ലംഘിച്ച സംഭവത്തിൽ ഫേസ്ബുക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാമിന്റെ ഉടമയായ ഫേസ്ബുക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. നിയമ ലംഘനം അടങ്ങിയ പോസ്റ്റിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം രാഹുലിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണം. അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹാജരാകാനാവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ഇന്നലെ രാഹുൽഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിനോട് ഹാജരാകാൻ നിർദ്ദേശിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയുടെ വസതി സന്ദർശിച്ച രാഹുൽ ഗാന്ധി മാതാപിതാക്കളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിന് പുറമേ ട്വിറ്ററിലും പങ്കുവെച്ചിരുന്നു. നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ട്വിറ്റർ ട്വീറ്റ് നീക്കം ചെയ്തിരുന്നു. സംഭവത്തിൽ രാഹുൽഗാന്ധിയ്ക്കെതിരെ ഡൽഹി പോലീസ് കേസ് എടുത്തിരുന്നു.
Comments