ശ്രീനഗർ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആക്രമണം നടത്താൻ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ സംഘത്തെ ജമ്മു കശ്മീർ പോലീസ് കയ്യോടെ പിടികൂടി. നാല് ജെയ്‌ഷെ ഭീകരരെയും അവരുടെ കൂട്ടാളികളേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ ശേഖരിക്കാനും കശ്മീരിലെ മറ്റ് ജെയ്ഷെ ഭീകരർക്ക് വിതരണം ചെയ്യാനും ജമ്മുവിൽ ഐഇഡി സ്ഥാപിച്ച് ബോംബാക്രമണം നടത്താനുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു. ഭീകരരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിക്കാൻ കരുതിവെച്ച ഐ.ഇ.ഡി ഘടിപ്പിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ തീവ്രവാദ സംഘടനകളിലെ നിരവധി ഭീകരരാണ് കശ്മീരിൽ അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്വാതന്ത്ര്യദിനത്തിന് മുമ്പ് ആക്രമണം നടത്തുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. ടാണ്ട, കുൽന വനമേഖലയിൽ നിന്ന് ഭീകരർ ഒളിപ്പിച്ചിരുന്ന വലിയ ആയുധശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അതീവ ജാഗ്രതയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.
Comments