ഇസ്ലാമാബാദ് : അഫ്ഗാനിസ്താനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ താലിബാൻ ഭീകരർക്ക് സഹായം നൽകിയ പാകിസ്താനെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
രാജ്യത്തെ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലാണ് ഇമ്രാൻ ഖാൻ താലിബാൻ അധിനിവേശവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം നടത്തിയത്. അഫ്ഗാനിലെ സംസ്കാരത്തെ അടിമത്തവുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം. നിങ്ങൾ മറ്റൊരാളുടെ സംസ്കാരം സ്വീകരിച്ച് അവരുടെ പാദവേസകരായി. ഇത് യഥാർത്ഥ അടിമത്തത്തെക്കാൾ ഭയാനകമാണ്. സാംസ്കാരിക അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുക ദുഷ്കരമാണ്. എന്നാൽ ഇന്ന് അഫ്ഗാനിൽ അത് വിജയകരമായി സാദ്ധ്യമായിരിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം അഫ്ഗാൻ വിഷത്തിൽ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അഭിപ്രായപ്പെട്ടു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. അഫ്ഗാൻ ജനതയെ തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളിലേക്ക് തള്ളിവിടരുതെന്നും ഖുറേഷി പറഞ്ഞു.
Comments