തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം സ്വീകരിച്ച നിലപാടിൽ ശക്തമായ പ്രതിഷേധവുമായി പ്രാദേശിക ഘടകങ്ങൾ. ഇരിങ്ങാലക്കുട മുൻ കൗൺസിലറായ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് പേർ രാജിവെച്ചു. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പി.വി പ്രജീഷ്, ബ്രാഞ്ച് അംഗം കെ. എ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള പോഷക സംഘടനകളിലെ നിരവധി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തുന്നുണ്ട്.
സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാരായ പ്രവർത്തകരെ സംരക്ഷിക്കുന്ന നയമാണ് സിപിഎം നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്. ഇതാണ് പ്രവർത്തകരിൽ പ്രതിഷേധത്തിന് കാരണമായത്. പ്രതികളെ സംരക്ഷിക്കുന്ന നയം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയ സിപിഎം പ്രവർത്തകരെ പാർട്ടി അന്യായമായി പുറത്താക്കിയിരുന്നു. ഇതും പ്രവർത്തകരിൽ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നേതൃത്വത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മാടായിക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറിയും അംഗവുമായ സുജേഷ് കണ്ണാട്ടിനെ പാർട്ടി നേരത്തെ പുറത്താക്കിയിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും, മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് സുജേഷ് പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സുജേഷിനെ പുറത്താക്കിയത്. ഇതിലും പ്രാദേശിക ഘടകങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
Comments