ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂളുകളിൽ ഓൺലൈൻ സുരക്ഷ പാഠ്യഭാഗമാക്കണമെന്ന് ആഗ്രഹിക്കുന്നതായി പഠനം.അമേരിക്കൻ കമ്പ്യൂട്ടർ സെക്യൂരിറ്റി കമ്പനിയായ മെകഫെ കോർപ്പറേഷന്റെതാണ് പഠനം.റിപ്പോർട്ടനുസരിച്ച് ആളുകളിൽ ഭൂരിഭാഗം പേരും കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. കൊറോണ മഹാമാരി സമയം തുടങ്ങിയതിന് ശേഷം ഭൂരിഭാഗം ജനങ്ങളും വെർച്വൽ പ്ലാറ്റ്‌ഫോമിലേക്ക് മാറികഴിഞ്ഞു.ഇപ്പോൾപഠനത്തിനും വിനോദത്തിനുമായി മൊബൈലും കമ്പ്യൂട്ടറും ടെലിവിഷനുമൊക്കെയാണ് മുതിർന്നവരുൾപ്പെടെ എല്ലാവരും ആശ്രയിക്കുന്നത്.ഒന്നര വർഷത്തിലേറെയായി കുട്ടികൾ സ്‌കൂളുകളിലിരുന്ന് പഠിച്ചിട്ട്.പരീക്ഷകളും ആഘോഷങ്ങളും വരെ ഓൺലൈനായികഴിഞ്ഞു.
ദിവസത്തിന്റെ വലിയൊരു പങ്കും പലരും ഇന്റർനെറ്റിലാണ് ചിലവഴിക്കുന്നത്. ഇത് കുട്ടികളെ വലിയ രീതിയിലാണ് ബാധിക്കുന്നത്.ഇന്റർനെറ്റ് ലോകത്തിന്റെ ചതിക്കുഴികൾ അറിയാത്ത ബാല്യങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലാണ് ചെന്ന് പെടുന്നത്. മാനസികപ്രശ്‌നങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെയാണ് പലപ്പോഴും ഓൺലൈൻ ലോകം ഇവരെ തള്ളിവിടുന്നത്. എന്നാൽ ഈ കാലത്ത് മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത അവസ്ഥയെ പറ്റി ആർക്കും തന്നെ ചിന്തിക്കാനാവില്ല. ഈ സാഹചര്യത്തിൽ എറെ പരിഭ്രാന്തിയിലായിരിക്കുന്നത് രക്ഷിതാക്കളാണ്. കുട്ടികളെ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയാണ് പലർക്കുമുള്ളത്.
ഈ സാഹചര്യത്തിലാണ് മെകഫെ കോർപ്പറേഷന്റെ പഠനം പ്രസക്തമാകുന്നത്. പഠനറിപ്പോർട്ടനുസരിച്ച് ആളുകളിൽ എൺപത്തൊൻപത് ശതമാനം പേരും സ്‌കൂളുകളിൽ ഓൺലൈൻ സുരക്ഷ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിൽ തന്നെ 62% പേരും ഡിജിറ്റൽ സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തെണമെന്ന അഭിപ്രായം ഉള്ളവരാണ്.ബാക്കിയുള്ള 27% പേരും വിവരസാങ്കേതിക വിദ്യപോലുള്ള വിഷയങ്ങളിൽ ഇത് പ്രത്യേകം ഉൾപ്പെടുത്തി പഠിപ്പിക്കണമെന്നും കരുതുന്നു. ആളുകളിലെ എൺപത്തിയൊന്ന് ശതമാനം പേരിലും കുടുംബത്തിലെ ഒരംഗമെങ്കിലും കഴിഞ്ഞ വർഷം മുതൽ വെർച്വൽ പ്ലാറ്റ്‌ഫോമിലേക്ക് മാറി.കുട്ടികളും യുവാക്കളുമാണ് ഇന്റർനെറ്റ് ഉപഭോഗത്തിൽ മുന്നിൽ. മുതിർന്നവരിലെ ഇന്റർനെറ്റ് ഉപഭോഗത്തിലെ ഗണ്യമായ വളർച്ചാ നിരക്കും ആശ്ചര്യപ്പെടുത്തുന്നതാണ്.
മാറുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് പരിജ്ഞാനം പോലെ തന്നെ സൈബർസുരക്ഷയും വളരെ പ്രസക്തമാണ്. വിദ്യാർത്ഥികളിൽ കഴിയുന്നതും ചെറിയക്ലാസ്സുകളിൽ തന്നെ സൈബർസുരക്ഷയും നിയമങ്ങളും പഠിപ്പിക്കേണ്ട സാഹചര്യം അനുദിനം വർദ്ധിക്കുന്നുമുണ്ട്.
Comments