വയനാട്: മുട്ടിൽ വനം മുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ സാജൻ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. ഗൗരവമായി നടപടി വേണമെന്ന ശുപാർശ ഉണ്ടായിട്ടും ഇത് മറച്ചു വെച്ചാണ് സാജനെതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്.
മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ സാജനും കേസിലെ പ്രതികളും 24ന്യൂസ് ചാനലിലെ മാദ്ധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻടി സാജനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
സമീറിനെ മറ്റൊരു മരംമുറി കേസിൽ കുടുക്കി റിപ്പോർട്ട് നൽകിയെന്നതാണ് കണ്ടെത്തൽ. ഇതിന് ദീപക് ധർമ്മടവും കൂട്ടു നിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയാണ് സാജന്റെ നീക്കമെന്നാണ് കണ്ടെത്തൽ. ജൂൺ 29നായിരുന്നു രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് വനംവകുപ്പിന് കൈമാറിയത്.
മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ, രഹസ്യവിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നൽകിയത് പ്രതികൾ തന്നെയായിരുന്നു. ഇരുവരും തമ്മിലെ ഫോൺ സംഭാഷണം തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.
വനംവകുപ്പിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്തുള്ളതായിരുന്നു റിപ്പോർട്ട്. വനംവകുപ്പ് ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സാജനെതിരെ നടപടി സ്വീകരിച്ചതുമില്ല. കോഴിക്കോട് നിന്ന് കൊല്ലത്തേയ്‌ക്ക് സ്ഥലം മാറ്റുകമാത്രമാണ് ചെയ്തത്.
Comments