കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരെ നടപടി സ്വീകരിച്ച് 24 ന്യൂസ്. മാദ്ധ്യമ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്തു. കേസിൽ ദീപക് ധർമ്മടത്തിന്റെ ഇടപെടലുണ്ടായെന്ന രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
വിവാദ ഉത്തരവിന്റെ മറവിൽ മുട്ടിലിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. കെ സമീറിനെ കള്ളക്കേസിൽ കുടുക്കാനാണ് ദീപക് ഇടപെട്ടത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമായും, സാജനുമായും ചേർന്ന് ഇതിനായി ദീപക് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നാല് മാസത്തിനിടെ പ്രതികളുമായി മാദ്ധ്യമ പ്രവർത്തകൻ 107 തവണ ഫോണിൽ ബന്ധപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ മനപ്പൂർവ്വം ഇവർ കുടുക്കിയതാണ്. മണിക്കുന്ന് മലയിൽ മരങ്ങൾ മുറിക്കുമ്പോൾ സമീർ ചുമതലയിൽ ഉണ്ടായിരുന്നില്ല. സമീറിനെതിരെ സാജൻ ഫെബ്രുവരി 15 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന് മുൻപ് ഫെബ്രുവരി 10 ന് കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയുമായി ദീപക് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിനെയും ദീപക് ഫോണിൽ വിളിച്ചെന്നാണ് കണ്ടെത്തൽ.
Comments