കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പ്രധാനപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയാണ് പിന്നീട് പരിഗണിക്കാനായി മാറ്റിയത്.
തങ്ങൾക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമാണെന്നും അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യാപേക്ഷയിൽ പറയുന്നു.
2020 നവംബർ, ഡിസംബർ എന്നീ മാസങ്ങളിലും, 2021 ജനുവരിയിലും നടന്ന മരം മുറിയിൽ ആറ് മാസം കഴിഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. ‘ കേസിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി കസ്റ്റഡിയിലാണ്. കസ്റ്റഡിയിൽവെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും’ ജാമ്യാപേക്ഷയിൽ പ്രതികൾ വ്യക്തമാക്കുന്നു.
കേസിൽ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ സുൽത്താൻ ബത്തേരി കോടതിയേയാണ് സമീപിച്ചത്. എന്നാൽ കോടതി ഇവരുടെ ആവശ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Comments