തിരുവനന്തപുരം : കഴിഞ്ഞ ഓണക്കാലത്തും സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാദ്ധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. രോഗികളുടെ എണ്ണം ഉയർന്നതോടെ സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധം പാളിപ്പോയെന്ന് വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വാർത്താസമ്മേളനം.
സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിരോധം. രോഗം പടരാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കണം. കൊറോണയുടെ രണ്ടാം തരംഗം ഏപ്രിലിൽ ആരംഭിച്ചതിന് പിന്നാലെ മെയ് മാസത്തോടെ രോഗികളുടെ എണ്ണം വർദ്ധിച്ചിരുന്നു. മെയ് മാസം 30 ശതമാനത്തോട് അടുത്തായിരുന്നു ടിപിആർ. എന്നാൽ പിന്നീട് ടിപിആർ കുറയ്ക്കാൻ കേരളത്തിനായെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓണക്കാലത്ത് സംസ്ഥാനത്തെ കൊറോണ കേസുകളിൽ ഏഴിരട്ടി വർദ്ധനവാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
വീടുകളിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നുണ്ട്. അതിനാൽ വീടുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ബന്ധു വീടുകളിലെ സന്ദർശനം ഒഴിവാക്കണം. കുട്ടികൾക്ക് പ്രത്യേക കരുതൽ നൽകണം. പൊതുയിടങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം.
ടെസ്റ്റ്, ട്രേസ്, ട്രീറ്റ്മെന്റ് എന്നിവയിലൂന്നിയാണ് സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധം. രാജ്യത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പെർ മില്യൺ കൂടുതൽ കേരളത്തിലാണ്. ഓരോ കേസും കണ്ടെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം.
കേരളത്തിലെ 50 ശതമാനത്തിലധികം പേർ രോഗികളല്ല എന്നതാണ്
ഐസിഎം ആറിന്റെ സീറോ സർവ്വയ്ലൻസ് സ്റ്റഡി വ്യക്തമാക്കുന്നത് . കേരളം അവലംബിച്ച പ്രതിരോധ സംവിധാനം വിജയമായിരുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും നന്നായി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. അണ്ടർ കൗണ്ടിംഗ് ഫാക്റ്റർ ഇന്ത്യയിൽ തന്നെ കുറഞ്ഞ സംസ്ഥാനമാണ് കേരളം.
കൊറോണ മരണം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. പ്രമുഖ വൈറോളജിസ്റ്റുകൾ കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ മാർഗ്ഗ നിർദ്ദേശങ്ങളാണെന്നാണ് അഭിപ്രായപ്പെടുന്നത്.
കുറഞ്ഞ സമയത്ത് കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിനാണ് ശ്രമിക്കുന്നത്. വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. വാക്സിൻ എടുത്തവരിൽ രോഗതീവ്രത കുറവാണെന്നും വീണ ജോർജ് പറഞ്ഞു.
Comments