തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് വി.കെ മധുവിനെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മധുവിനെ തരംതാഴ്‌ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. മധുവിന് പാർലമെന്ററി വ്യാമോഹം ഉണ്ടായിരുന്നതായി പാർട്ടി അന്വേഷണ കമ്മീഷൻ വിലയിരുത്തി.
തെരഞ്ഞെടുപ്പിൽ അരുവിക്കരയിലെ സിപിഎം സ്ഥാനാർത്ഥി ജി. സ്റ്റീഫന് വേണ്ടിയുള്ള പ്രചാരണത്തിൽ സജീവമായില്ലെന്നും ഇടതു സ്ഥാനാർത്ഥിയെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മധുവിനെതിരെ ഉയർന്ന ആരോപണം. തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയൻ ബാബു, സി അജയകുമാർ, കെ.സി വിക്രമൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വി.കെ മധു മനഃപൂർവ്വം വിട്ടുനിന്നത് താഴെത്തിട്ടിലുള്ള പ്രവർത്തനങ്ങളെ ബാധിച്ചതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ എൽഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച്ച സംഭവിച്ചെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.
Comments