ന്യൂഡൽഹി: റഷ്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് എക്കാലവും ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിലെ വികസനപ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും ശക്തമായ സഹകരണം തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു. കിഴക്കൻ മേഖല സാമ്പത്തിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യാനായതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയെ പ്രത്യേകം ക്ഷണിച്ച പ്രസിഡന്റ് വ്‌ലാദിമിർ പുടിന് നന്ദി അറിയിക്കുന്നു. മേഖലയിലെ വികസനനയത്തിൽ പുടിന്റെ ദീർഘവീക്ഷണം 2019ലെ സന്ദർശനത്തിൽ ബോദ്ധ്യ പ്പെട്ടുവെന്നും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയുടെ സാംസ്‌ക്കാരിക ചരിത്രത്തിൽ സംഗം എന്ന വാക്കിന് വലിയ ആഴത്തിലുള്ള അർത്ഥമാണുള്ളത്. ഇതിനർത്ഥം ജനങ്ങളും അവരുടെ ആശയങ്ങളും കൂടിച്ചേരുന്നത്, നദികളിലെ ജലത്തിന്റെ സംയോജനം എന്നൊക്കെയാണ്. സമ്പൂർണ്ണമായ കൂടിച്ചേരലാണിത്. 2019ലെ വ്‌ലാദിവോസ്‌റ്റോക് സമ്മേളനം യഥാർത്ഥത്തിൽ അതായിരുന്നു. മേഖലയിലെ വികസനങ്ങൾക്കായി ഇന്ത്യ 7500 കോടി സാമ്പത്തിക സഹായം ആദ്യഘട്ടത്തിൽ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സമുദ്രതീരത്തെ പരമാവധി പ്രയോജനപ്പെടുത്തി ഏഷ്യയുടെ വികസനത്തിന് പരസ്പര സഹകരണം ഉറപ്പുവരുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ചെന്നൈ- വ്‌ലാദിവോ സ്‌റ്റോക് തുറമുഖങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധം ഏറെ നിർണ്ണായകമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച തൊഴിലാളികളാണ് ഇന്ത്യയുടേത്. ഏഷ്യയിലെ ഏതു രാജ്യത്തിനായും ഇന്ത്യൻ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനസാദ്ധ്യതകൾ വിലയിരുത്താൻ റഷ്യയിലെ 11 മേഖലാ ഗവർണർമാരുടെ സംഘത്തെ നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.
Comments