ലക്നൗ : ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്തെ മതേതരത്വം തകരുകയാണെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. 2014 ൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ മതേതരത്വം നാൾക്കു നാൾ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ പ്രതിപക്ഷ പാർട്ടികൾ മൗനം പാലിക്കുകയാണെന്നും ഒവൈസി ആരോപിച്ചു.
എസ്പി, ബിഎസ്പി പാർട്ടികൾക്കെതിരെയാണ് ഒവൈസി വിമർശനം ഉന്നയിച്ചത്. ഇരു പാർട്ടികളും യുഎപിഎ നിയമത്തെ എതിർത്തില്ലെന്ന് ഒവൈസി കുറ്റപ്പെടുത്തി. നിയമത്തിന്റെ പേരിൽ നിരവധി യുവാക്കളെ വിചാരണ കൂടാതെ ജയിലിൽ അടച്ചു. മുസ്ലീങ്ങളെയും ദളിതരെയും ഉന്നംവെച്ചുള്ളതാണ് നിയമമെന്നും ഒവൈസി ആരോപിച്ചു.
ബറാബങ്കിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഒവൈസി ആരോപണം ഉന്നയിച്ചത്. അതേസമയം കൊറോണ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഒവൈസിയുടെ പരിപാടി. 50 പേർക്ക് പങ്കെടുക്കാനാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ലംഘിച്ച് നിരവധി ആളുകളെയാണ് എഐഎംഐഎം ഒവൈസിയുടെ പരിപാടിയിൽ പങ്കെടുപ്പിച്ചത്.
Comments