ന്യൂഡൽഹി: അഫ്ഗാൻ ജയിലുകളിൽ നിന്നും മോചിതരായ മലയാളി ഐഎസ് ഭീകരർ ഉൾപ്പെടെയുള്ള 25 ഇന്ത്യക്കാർ രാജ്യത്തേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തെ ജയിലുകളിൽ നിന്നും മോചിതരായവരാണിവർ.
ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഐഎസ് ഭീകരരിൽ ചിലർ 2019ലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർ അഫ്ഗാൻ സേനയ്‌ക്ക് കീഴടങ്ങിയിരുന്നു. അഷ്‌റഫ് ഗനി സർക്കാരിന്റെ കാലത്ത് ഇവരെ കാബൂൾ ജയിലിൽ അടച്ചു, എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ഇവർ ജയിൽ മോചിതരായി.
2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഐഎസിൽ ചേരാനായി അഫ്ഗാനിലേക്ക് പോയവരാണിവർ. ഡൽഹി, കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും പോയ ഐഎസ് ഭീകരരെ കുറിച്ച് എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഈ ഭീകരർ അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാതിരിക്കുവാൻ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) എല്ലാ ഇന്ത്യൻ വിമാനത്താവളങ്ങളും, തുറമുഖങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ നിർദ്ദേശം നൽകി.
സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി കാണപ്പെടുകയും, അഫ്ഗാൻ-പാക്കിസ്ഥാൻ അതിർത്തികളിൽ നിന്ന് പ്രവർത്തിക്കുന്നതായി കരുതുകയും ചെയ്യുന്ന ചില ഐഎസ് ഭീകരരെ തിരിച്ചറിഞ്ഞതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments