ലക്‌നൗ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ അവസ്ഥ മറികടക്കാൻ 12,000 കിലോമീറ്റർ പിന്നിടുന്ന ഉത്തർ പ്രദേശ് യാത്ര സംഘടിപ്പിച്ച് കോൺഗ്രസ്. ഉത്തർ പ്രദേശിലെ നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് യാത്ര. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് എംഎൽഎ ആരാധന മിശ്ര മോണ, സംസ്ഥാന ഘടകം പ്രസിഡന്റ് അജയ് കുമാർ ലല്ലു, മുതിർന്ന പാർട്ടി നേതാവ് പ്രമോദ് തീവാരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
‘ കോൺഗസ് പ്രതിജ്ഞ: ഹം വചൻ നിഭായേഗെ’ എന്ന തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടാണ് യാത്ര. 2022 ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടണമെന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. പ്രയങ്ക ഗാന്ധിയും, പാർട്ടി ഉപദേശക സമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയിലാണ് യാത്രയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തത്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ യാത്രയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകും. യാത്രയ്‌ക്ക് മുന്നോടിയായി നേതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെയ്‌ക്കാൻ പ്രിയങ്ക ആവശ്യപ്പെട്ടു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെറും ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി ഭരണത്തിലേറിയത്. 2022 നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി ഭരണത്തിലേറുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്.
Comments