ന്യൂഡല്‍ഹി : പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉൾപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ . കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെടുന്ന ജി.എസ്.ടി കൗണ്‍സില്‍ ലക്നൗവില്‍ വെള്ളിയാഴ്ച ചേരും. ഈ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട് .
ഈ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുമ്പോൾ, വരുമാനത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും . അവശ്യവസ്തുക്കളുടെ ഡ്യൂട്ടി ഇളവിനുള്ള സമയം നീട്ടുന്നതും യോഗത്തിൽ പരിഗണിക്കുമെന്ന് റിപ്പോർട്ടുണ്ട്.
രാജ്യത്തെ ഉയർന്ന പെട്രോൾ, ഡീസൽ നിരക്കുകളുടെ പ്രശ്നത്തിന് ജിഎസ്ടി ഒരു പരിഹാരമായാണ് കരുതപ്പെടുന്നത് . ജൂണിൽ കേരള ഹൈക്കോടതി റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ചരക്ക് സേവന നികുതി പരിധിയിൽ പെട്രോളും ഡീസലും കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൗൺസിലിൽ ചർച്ച വയ്ക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിലൊന്ന് ഏവിയേഷന്‍ ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുമുണ്ട് .
പെട്രോൾ, ഡീസൽ, എടിഎഫ്, പ്രകൃതിവാതകം, അസംസ്കൃത എണ്ണ എന്നിവയെ ജിഎസ്ടിയിൽ നിന്ന് തത്കാലം മാറ്റി നിർത്തിയിരിക്കുകയാണ് . കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വരുമാന സ്രോതസ്സ് ഈ ഉത്പന്നങ്ങളുടെ നികുതികളെ വളരെയധികം ആശ്രയിക്കുന്നു എന്നതാണ് കാരണം.
Comments