ന്യൂഡൽഹി: ഹൈദരാബാദ് ലയന ദിനത്തിൽ തെലങ്കാനയ്ക്കും മറാഠ് വാഡയ്ക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വതന്ത്ര്യഭാരതത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് ഹൈദരാബാദിന്റെ ലയനമെന്ന് അമിത് ഷാ പറഞ്ഞു. നിസാമിന്റേയും റസഖാറുകളുടേയും ക്രൂരതകൾ നേരിട്ട് വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാജ്യം എന്നും അവരുടെ ത്യാഗത്തെ സ്മരിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
ഹൈദരാബാദ് ലയന ദിനത്തിന്റെ സ്മരണയിൽ അമിത് ഷാ ഇന്ന് തെലങ്കാന വിമോചന ദിന പരിപാടിയെ അഭിസംബോധന ചെയ്യും. നിർമൽ ജില്ലയിൽ നടക്കുന്ന പരിപാടിയിലാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്നത്. ബി.ജെ.പി നടത്തുന്ന പരിപാടിയിലാണ് അമിത് ഷാ പങ്കെടുക്കുന്നത്. തെലങ്കാന വിമോചന ആചരണം സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ ആവശ്യപ്പെട്ടു. അസദുദ്ദീൻ ഒവൈസിയെ ഭയന്നാണ് തെലങ്കാന രാഷ്ട്രീയ നേതൃത്വം ഹൈദരാബാദ് ലയനം ഔദ്യോഗികമായി ആഘോഷിക്കാത്തതെന്നും ബി.ജെ.പി വിമർശിച്ചു.
വിമോചന പോരാട്ടത്തിൽ ആയിരത്തോളം പേരെയാണ് നിസാമിന്റെ പടയാളികളായ റാസാഖാർസ് കൊന്നൊടുക്കിയത്. നിസാമിനെതിരായ ഉദാലാ മാരി പോരാട്ടത്തിലാണ് കൂട്ടക്കൊല നടന്നത്. 1948 സെപ്തംബർ 17നാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായ സർദാർ പട്ടേലിന്റെ നിർദ്ദേശത്തെ തുടർന്ന് സൈന്യം ഇറങ്ങുകയായിരുന്നു. സൈനിക നീക്കം ഭയന്നാണ് നിസാം കേന്ദ്രസർക്കാറിനെതിരായ പോരാട്ടത്തിൽ പരാജയം സമ്മതിച്ചത്. പട്ടേലിന്റെ ധീരമായ നിലാപാടിന് മുന്നിൽ ഹൈദരാബാദ് നിസാം കീഴടങ്ങുകയായിരുന്നു.
Comments