ന്യൂഡൽഹി: ത്രിരാഷ്ട്ര സമുദ്രസുരക്ഷാ സഖ്യത്തിന്റെ പൂർണ്ണവിവരങ്ങൾ ഇന്ത്യയെ ധരിപ്പിച്ച് ഓസ്ട്രേലിയ. അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടണും ഓസ്ട്രേലിയയും ഒരുമിച്ച് അണിനിരക്കുന്ന പ്രതിരോധ സഹകരണ വിവരങ്ങളാണ് കൈമാറിയത്. ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഇന്ത്യയെ ലോകരാജ്യങ്ങൾ എത്രകണ്ട് വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഓസ്ട്രേലിയൻ നീക്കത്തിലൂടെ ബോദ്ധ്യപ്പെടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ എന്നിവർ ഒരുമിച്ചിരുന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുമായും ഔകുസ് എന്ന ത്രിരാഷ്ട്രസഖ്യത്തിന്റെ പ്രാധാന്യവും തീരുമാനങ്ങളും വിശദീകരിച്ചത്. ഓസ്ട്രേലിയയെ ആണവ അന്തർവാഹിനികളിലൂടെ ശക്തമാക്കുക എന്ന അമേരിക്കയുടെ നയം ഇന്ത്യയെ അറിയിച്ചു. പസഫിക്കിൽ കരുത്തുറ്റ സുരക്ഷ ഉറപ്പാക്കാൻ നിർണ്ണായകമാണ് ത്രിരാഷ്ട്രസഖ്യത്തിലെ പ്രതിരോധ തീരുമാനം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവർ വെർച്വൽ യോഗത്തിലൂടെയാണ് ത്രിരാഷ്ട്ര സഖ്യരൂപീകരണം നടത്തിയത്. ഇന്ത്യയെ കൂട്ടുപിടിച്ചുള്ള ലോകരാഷ്ട്രങ്ങളുടെ നീക്കത്തിനെതിരെ ചൈന രംഗത്തുവന്നിട്ടുണ്ട്. ക്വാഡ് സഖ്യത്തിന് പിന്നാലെ ത്രിരാഷ്ട്ര സഖ്യത്തിന്റെ രൂപീകരണം മേഖലയിൽ ആയുധക്കച്ചവടം വർദ്ധിപ്പിക്കാനും സമാധാനം തകർക്കാനും മാത്രമേ ഉപകരിക്കൂ എന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്.
Comments