ശ്രീനഗർ : സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റുന്ന ഉദ്യോഗസ്ഥരെ പൂട്ടാൻ ജമ്മു കശ്മീർ ഭരണകൂടം. രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നവരെ പുറത്താക്കുന്നതിനായി പുതിയ നിയമം കൊണ്ടുവന്നു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കശ്മീർ ഭരണകൂടം പുറപ്പെടുവിച്ചത്.
ദേശീയ സുരക്ഷാ, പൊതു സുരക്ഷാ നിയമങ്ങൾ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുമായി ബന്ധമുണ്ടെങ്കിലാണ് നടപടി. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഇത്തരക്കാരുമായി ബന്ധമുണ്ടെങ്കിലും നിയമം ബാധകമാണ്. അടുത്തിടെ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. സുരക്ഷ കണക്കിലെടുത്ത് പാസ്‌പോർട്ടിനായി അപേക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വിജിലൻസ് ക്ലിയറൻസ് ഭരണകൂടം നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അതേസമയം ഭരണകൂടത്തിന്റെ തീരുമാനത്തെ എതിർത്ത് സിപിഎം രംഗത്ത് എത്തി. ഭരണകൂടത്തിന്റെ നിയമങ്ങൾ ജമ്മു കശ്മീരിലെ ജനങ്ങളുടെ താത്പര്യത്തിന് എതിരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം വൈ തരിഗാമി പറഞ്ഞു.















