ഭുവനേശ്വർ: കൊറോണയുടെ രണ്ടാം തരംഗം നിയന്ത്രണ വിധേയമായതോടെ ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ശനിയാഴ്ചകളിലും ഭക്തർക്ക് പ്രവേശനാനുമതി നൽകി സംസ്ഥാന സർക്കാർ. കൊറോണ മാനദണ്ഡങ്ങൾ കർശമനായി പാലിച്ചാണ് ഭക്തരെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.
കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതോടെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം ക്ഷേത്രങ്ങൾക്ക് ഭക്തരെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിൽ ശനിയാഴ്ചയും ഭക്തർക്ക് പ്രവേശനാനുമതി നൽകിയത്.
നാലു മാസങ്ങൾക്ക് ശേഷമാണ് പുരി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുന്നത്. ക്ഷേത്രാങ്കണത്തിൽ മാസ്‌ക് നിർബന്ധമാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം. പ്രവേശന കവാടത്തിൽ വാക്‌സിൻ സർട്ടിഫിക്കേറ്റ്, 96 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 628 കൊറോണ കേസുകളും, നാല് മരണവുമാണ് സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് രോഗം പിടിപ്പെട്ടതിനെ തുടർന്ന് ഒഡീഷയിലെ രണ്ട് സർക്കാർ സ്ഥാപനങ്ങൾ അടച്ചു. എന്നിരുന്നാലും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments