ഛണ്ഡീഗഡ് : പഞ്ചാബിന്റെ 16ാമത് മുഖ്യമന്ത്രിയായി ചരൺജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യാപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ പങ്കെടുത്തു.
പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ഓം പ്രകാശ് സോണി, സുഖ്ജീന്ദർ രൺദാവെ എന്നിവർ ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഒ പി സോണി. ചടങ്ങുകൾക്ക് ശേഷം ചരൺജീത് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത്, സംസ്ഥാന അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹരീഷ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ചരൺജീത് സത്യപ്രതിജ്ഞയ്‌ക്കായി എത്തിയത്.
പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരൺജീത്. ചാംകൗൺ നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരൻ കൂടിയാണ് ചരൺജീത് സിംഗ് ചന്നി.
ഇന്നെലായണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരൺജീതിനെ തെരഞ്ഞെടുത്തത്. സിദ്ധുവിന്റെ അടുപ്പക്കാരനായ ചരൺജീത് മുഖ്യമന്ത്രിയാകുന്നതിനെതിരെ ശക്തമായ എതിർപ്പാണ് അമരീന്ദർ പക്ഷം ഉയർത്തിയത്. എന്നാൽ ചരൺജീതിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.
Comments