ഛണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ. 2018 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ക്യാമ്പയ്ൻ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ചരൺജീതിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ശക്തമായ ആവശ്യം.
സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ മുതിർന്ന ഐഎഎസ് വനിതാ ഉദ്യോഗസ്ഥയ്‌ക്ക് ചരൺജീത് അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. # ArrestCharanjitChanni എന്ന ഹാഷ്ടാഗും ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചരൺജീത് സിംഗ് രാജിവയ്‌ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സ്ത്രീയോട് മോശമായി പെരുമാറിയ ഒരാൾ മുഖ്യമന്ത്രിയാകുന്നത് കോൺഗ്രസ് ഭരണത്തിൽ മാത്രമേ കാണാൻ സാധിക്കുള്ളുവെന്നും വിമർശനം ഉയരുന്നു.
സംഭവത്തിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ശൈശവ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ബില്ല് പാസാക്കി. ഇപ്പോൾ ഇതാ ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദർ സിംഗ് മന്ത്രിസഭയിലായിരുന്നു ചരൺജീത് സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായത്. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ പ്രശ്‌നങ്ങൾ പരിഹരിച്ചെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗിന്റെ പ്രതികരണം.
Comments