ന്യൂയോർക്: അഫ്ഗാനിലെ ജനങ്ങളനുഭവിക്കുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി യു.എൻ റിപ്പോർട്ട്. താലിബാൻ പ്രവിശ്യകൾ പിടിക്കാനുള്ള ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 6,35,000 ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകൾ പുറത്തുവരുന്നത്. അവസാനം പിടിച്ച പഞ്ചശിറിലെ 12,000 പേർ കാബൂളിലേക്ക് പലായനം ചെയ്തുവെന്നും യു.എൻ.സന്നദ്ധ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
അഫ്ഗാനിലെ ദുരന്തഭൂമിയിൽ ഇതുവരെ 8 കോടി ജനങ്ങളിലേക്കാണ് സഹായം എത്തിയത്. ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശപ്രകാരം ലോകരാജ്യങ്ങളുടെ സന്നദ്ധപ്രവർത്തകരും സമാധാന സേനാംഗങ്ങളുമാണ് വിവിധ പ്രവിശ്യകളിലായി പ്രവർത്തിക്കുന്നത്. അഭയാർത്ഥികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന പ്രാഥമിക ദൗത്യമാണ് സന്നദ്ധപ്രവർത്തകർ നടത്തുന്നത്.
അഭയാർത്ഥി പ്രവാഹം രൂക്ഷമായ കാബൂൾ, കുനാർ, മൈദാൻ വാർദ്ദാക്, യാവാൻ, ബദാക്ഷാൻ, നിംറോസ് മേഖലകളിലാണ് അഭയാർത്ഥികളുള്ളത്. കുട്ടികൾക്കടക്കം അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് ലോകരാജ്യങ്ങളുടെ സഹായവും യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.















