ന്യൂഡൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങളിലുടെ വിദ്യാർത്ഥികൾക്ക് മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രി തല യോഗത്തിലാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ഇന്റർനെറ്റിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ വിദ്യാർത്ഥികളുടെ പഠനം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
കൊറോണ പ്രതിസന്ധിയെ തുടർന്ന് ലോകം ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, അധ്യാപക പരിശീലനം എന്നീ മേഖലകൾ കൂടുതൽ വിപുലീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ചർച്ച ചെയ്തു.
ഇതിനു പുറമെ, നിലവിലുളള സ്വയം പ്രഭ സംരംഭത്തെ ശക്തിപ്പെടുത്താനും, നാഷണൽ ഡിജിറ്റൽ എജ്യുക്കേഷൻ ആർക്കിടെക്ചർ (എൻഡിഇഎആർ), നാഷണൽ എഡ്യൂക്കേഷണൽ ടെക്‌നോളജി ഫോറം (എൻഇടിഎഫ്) എന്നീ സംരംഭങ്ങളെ സമന്വയിപ്പിക്കണം. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരിധിയിൽപെടാത്തവരെ ഉൾക്കൊളളാനുളള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായി ഉന്നത സ്‌കൂൾ വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, പ്രസാർ ഭാരതി, എന്നീ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments