ന്യൂഡൽഹി: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നോതാവ് പി.ചിദംബരം. ഇന്ത്യൻ എക്സ്പ്രസിന്റെ ലേഖനത്തിലാണ് ചിദംബരം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പേരെടുത്ത് വിമർശിച്ച് രംഗത്തെത്തിയത്. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വെളിവാക്കുന്നത് വികലമായ മനോഭാവമാണ് . മതവിഭാഗങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കലാണ് ലക്ഷ്യം. ഈ മതഭ്രാന്തിനെ രാജ്യം പുറന്തള്ളണമെന്നും ചിദംബരം വിമർശിച്ചു.
കേരളത്തിലെ ഒരു ബിഷപ്പ് തന്നെ ജിഹാദ് എന്ന പ്രയോഗം ഉപയോഗിച്ചു എന്നത് ഞെട്ടിച്ചു എന്നാണ് ചിദംബരം വ്യക്തമാക്കുന്നത്. ജിഹാദ് എന്ന വാക്ക് മനുഷ്യന്റെ ത്യാഗത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്. കഴിഞ്ഞ കുറേക്കാലമായി ഹിന്ദു റൈറ്റ് വിംഗ് ആളുകൾ മുസ്ലിം യുവാക്കളെ ഭീകരവാദികളാക്കി ചിത്രീകരിക്കാനാണ് ഈ വാക്കുപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രയോഗമാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ യുവാക്കളുടെ ഇടയിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്.
നാര്‍ക്കോട്ടിക് ജിഹാദാണ് പുതിയ രാക്ഷസന്‍. അതിന്റെ സൃഷ്ടികര്‍ത്താവ് ഒരു ബിഷപ്പ് ആയതില്‍ എനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട്. ലവ് എന്നതും നാര്‍കോട്ടിക്‌സ് എന്നതും യാഥാര്‍ഥ്യമാണെങ്കിലും ജിഹാദ് എന്ന പദം, ‘ലവി’നോടും ‘നാര്‍ക്കോട്ടിക്‌സി’നോടും ചേര്‍ത്തുവെക്കുമ്പോള്‍ വെളിപ്പെടുന്നത് സങ്കുചിത ചിന്താഗതിയാണെന്നും ചിദംബരം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് അഭിനന്ദനമർഹിക്കുന്നുവെന്നും ചിദംബരം പറയുന്നു. ബിഷപ്പിന് പിണറായി വിജയന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയതില്‍ സന്തോഷമുണ്ട്. തെറ്റായ പ്രചാരണം നടത്തുന്നവരെ വെറുതെവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണച്ചതിലും സന്തോഷമുണ്ടെന്നാണ് ചിദംബരം ലേഖനത്തിൽ പറയുന്നത്.
Comments