ദുബായ്: ഓസീസ് ഓൾറൗണ്ടർ ഗ്ലൻ മാക്‌സവെൽ വിശ്വരൂപം പുറത്തെടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബംഗളൂരുവിന് മിന്നുന്ന വിജയം. ഏഴ് വിക്കറ്റുകൾക്കാണ് ബംഗളൂരുവിന്റ ജയം. രാജസ്ഥാൻ മുന്നോട്ട് വച്ച 150 റൺസിന്റെ വിജയലക്ഷ്യം 17 പന്തുകൾ ബാക്കി നിൽക്കെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പൂർത്തിയാക്കി. മാക്‌സ്‌വെല്ലിന്റെ കിടയറ്റ ബാറ്റിങ്ങാണ് ബംഗളൂരുവിന്റെ വിജയത്തിന് അടിത്തറയിട്ടത്. മാക്‌സ്‌വെൽ 30 പന്തിൽ പുറത്താവാതെ 50 റൺസ് നേടി. ആറു ബൗണ്ടറിയും ഒരു സിക്‌സറും ഉൾപ്പെടെയാണ് അർധസെഞ്ച്വറി നേടിയത്.
ബാറ്റിങിൽ മികച്ച തുടക്കം ലഭിച്ചിട്ടും രാജസ്ഥാന് മുതലാക്കാനായില്ല. ടീമിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ഇവിൻ ലൂയിസും യാഷസ്വി ജെയ്‌സ്വാളും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 77 റൺസിന്റ കൂട്ട്‌കെട്ട് ഉണ്ടാക്കി. ലൂയിസ് 37 പന്തിൽ 58 റൺസ് എടുത്തു. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതാണ് ലൂയിസിന്റെ ഇന്നിങ്‌സ്. ജെയ്‌സ്വാൾ 31 റണുമായി സഹതാരത്തിന് ഉറച്ച പിന്തുണ നൽകി.
പിന്നീട് വന്നവർക്ക് അധികം നേരം ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. ക്യാപ്റ്റൻ സഞ്ജു വി സാംസൺ 19 റൺസ് എടുത്തു. ക്രിസ് മോറിസ് 14 റൺസെടുത്തു. പിന്നീട് ആർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. സ്പിന്നർമാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ പിടിച്ചുകെട്ടാൻ ബംഗളൂരുവിനെ സഹായിച്ചത്. നിശ്ചിത ഓവറിൽ രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു.
മറുപടി ബാറ്റിങിനിറങ്ങിയ ബംഗളൂരുവിന് ഓപ്പണർമാരായ വിരാട് കോലിയും ദേവദത്ത് പടിക്കലും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 20 പന്തിൽ 25 റൺസെടുത്ത ക്യാപ്റ്റൻ കോലി റണ്ണൗട്ടായി. 22 റണെടുത്ത ദേവദത്തിനെ മുസ്താഫീസുർ റഹ്മാൻ ക്ലീൻബൗൾഡാക്കി. മൂന്നാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും ഓസിസ് ഓൾറൗണ്ടർ ഗ്ലൻ മാകസ്‌വെല്ലും ചേർന്ന് ടീമിന് വിജയത്തിലേക്ക് നയിച്ചു.
ശ്രീകർ 35 പന്തിൽ 44 റൺസെടുത്തു. മുസ്താഫീസുർ റഹ്മാന്റെ പന്തിൽ അനുജ് റാവത്ത് പിടിച്ചാണ് ശ്രീകർ പുറത്തായത്. ആദ്യ പന്തിൽ ബൗണ്ടറി നേടിയ എ ബി ഡിവില്ലിയേഴ്‌സ് വിജയം പൂർത്തിയാക്കി. വിജയത്തോടെ ബംഗളുരു 11 മത്സരത്തിൽ നിന്ന് 14 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഇത്രയും കളിയിൽ നിന്ന് രാജസ്ഥാന് 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
Comments