തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെട്ടതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വാർത്ത നൽകിയ 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദുപരിഷത്. വ്യാജ വാർത്ത നൽകി ഹിന്ദുക്കൾക്കിടയിലെ ഐക്യം തകർക്കാൻ ശ്രമിച്ചെന്ന പരാതിയുമായി വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരനാണ് ചെങ്ങന്നൂർ പോലീസിനെ സമീപിച്ചത്. 24 ന്യൂസ് എഡിറ്റർ, കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണി, വ്യാജപുരാവസ്തുക്കൾ വിറ്റ് ആളുകളെ കബളിപ്പിച്ച മോൻസൺ മാവുങ്കൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
ശബരിമല ആചാരങ്ങളുടേതെന്ന പേരിൽ വ്യാജ ചെമ്പോലകാട്ടി വിശ്വാസം തകർക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് വിശ്വഹിന്ദു പരിഷതിന്റെ പരാതിയിൽ പറയുന്നു. പന്തളം മഹാരാജാവ് രാജമുദ്രയോട് കൂടി 353 വർഷങ്ങൾക്ക് മുൻപ് പ്രാചീന മലയാള ലിപിയിൽ എഴുതിയ ചെമ്പോലയെന്ന പേരിൽ ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾ വ്യാജ രേഖ ചമച്ചു. 2018 ൽ ആചാര സംരക്ഷണത്തിന്റെ ഭാഗമായി ഹൈന്ദവ സമൂഹം ഒന്നിച്ചപ്പോൾ അത് തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ ചമച്ചത്. ഇതിനായി 24 ന്യൂസ് ചാനൽ റിപ്പോർട്ടർ സഹിൻ ആന്റണി, മോൻസൺ മാവുങ്കൽ എന്നവർ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സാമൂദായിക ഐക്യം തകർക്കുന്നതിനാണ് 24 ന്യൂസ് ചാനൽ വാർത്ത നൽകിയത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 468 മുതൽ 474 വരെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Comments