ശ്രീനഗർ: ജമ്മു കശ്മീരിലെ 75,000 ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ടാബ്ലറ്റുകൾ സമ്മാനിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ. തിരഞ്ഞെടുത്ത വിദ്യാർത്ഥികളിൽ 2,000 പേർ ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ്. കേന്ദ്ര സർക്കാരിന്റെ ജന സമ്പർക്ക പരിപാടിയുടെ ഭാഗമായി അഞ്ച് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിന് എത്തിയതാണ് മന്ത്രി.
പര്യടനത്തിന്റെ ഭാഗമായി മന്ത്രി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും, ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ഭരണ പ്രദേശത്തെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ സൗകര്യങ്ങൾ തിരിച്ചറിഞ്ഞ് അവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് മന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ജമ്മു കശ്മീരിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായിതി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അതീവ തൃപ്തനാണ്. ഭാവിയിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനം ഒരു വിഷയമായി അവതരിപ്പിക്കുമെന്നും ഭാവിയിൽ മേഖലയിലെ എല്ലാ കോളേജുകളിലും വൊക്കേഷണൽ കോഴ്സുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 2,000 കിന്റർഗാർഡൻ ക്ലാസ് മുറികളാണ് സർക്കാർ നിർമ്മിച്ചത്. സർക്കാർ സ്കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments