ന്യൂഡൽഹി : ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫൂമിയോ കിഷിദയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഷിദയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
പുതിയ പ്രധാനമന്ത്രി ഫൂമിയോ കിഷിദയ്‌ക്ക് അഭിനന്ദനങ്ങൾ. കിഷിദയുമായി ചേർന്ന് ഇന്ത്യയും ജപ്പാനുമായുള്ള തന്ത്രപ്രധാന ബന്ധവും, ആഗോള പങ്കാളിത്തവും കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും, സമൃദ്ധിയ്‌ക്കുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാണ് കിഷിദ. മുൻ പ്രധാനമന്ത്രി യോഷി ഹിദെ സുഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കിഷിദ പ്രധാനമന്ത്രിയായായത്. കിഷിദയ്‌ക്ക് കീഴിലുള്ള കാബിനറ്റ് അംഗങ്ങളുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.
2012 മുതൽ 2017 വരെ ജപ്പാന്റെ വിദേശകാര്യമന്ത്രിയായിരുന്നു കിഷിദ. ഏറ്റവും കൂടുതൽ കാലം വിദേശമന്ത്രി എന്ന പദവി വഹിച്ച വ്യക്തിയാണ് ഈ അറുപത്തിനാലുകാരൻ. വോട്ടെടുപ്പിൽ താരോ കോനോവിനെ മറികടന്നാണ് കിഷിദയുടെ വിജയം. വടക്കൻ കൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ഭീഷണിയും കിഷിദയ്‌ക്ക് വെല്ലുവിളിയാണ്.
Comments