തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്. മോൻസൺ മാവുങ്കലിനെ മുൻ ഡിജിപി സഹായിച്ചതോടെ സംസ്ഥാനത്തെ നിയമവാഴ്ചയിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇത് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം.
ചെമ്പോല സർക്കാരും ദേശാഭിമാനിയും കൈരളിയും പ്രചാരണം നടത്തി വ്യജമായി ഉപയോഗിച്ചതായി പി.ടി തോമസ് ആരോപിച്ചു. എന്നാൽ ശബരിമല ചെമ്പോല വ്യാജ രേഖ ഉണ്ടാക്കാൻ സർക്കാർ ശ്രമിച്ചെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും പോലീസ് അന്വഷണ പരിധിയിൽ നിൽക്കുന്ന വിഷയം ഈ ഘട്ടത്തിൽ സഭ നിർത്തി വച്ചു ചർച്ച ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.
വ്യാജ സാധനങ്ങൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു കോടികൾ തട്ടിയതിൽ 06.09.21 ന് ആണ് പരാതി ലഭിച്ചത്. മുൻകൂർ ജാമ്യം തേടി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾ ഉൾപ്പെടെ കോടതിയിൽ തടഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ആരൊക്കെ എന്തിനൊക്കെ അവിടെ പോയി എന്ന് പോലീസ് ആന്വഷിക്കേണ്ട കാര്യമാണ്. ആരൊക്കെ ചികിത്സയ്‌ക്ക് വിധേയമായി എന്ന് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്നും ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മോൻസന് സമീപം ചികിത്സ തേടിയ സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
എന്നാൽ തട്ടിപ്പുകാരൻ ആണെന്ന് അറിഞ്ഞ ശേഷവും മോൻസന് പോലീസ് സംരക്ഷണം നൽകിയെന്നും പോലീസിന്റെ കൊക്കൂണ് സമ്മേളനത്തിൽ മോൻസനും ഇടനിലക്കാരിയും പങ്കെടുത്തുവെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.
Comments