ന്യൂഡൽഹി : ശത്രുരാജ്യങ്ങളുയർത്തുന്ന ഭീഷണി പ്രതിരോധിക്കാൻ നാവിക സേന ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രാലയം. ഇതിനായി ഇരു വിഭാഗങ്ങളിലും പെട്ട കൂടുതൽ അന്തർവാഹിനികൾ നിർമ്മിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പരമ്പാരഗത ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഫ്രാൻസുമായി ഒപ്പിട്ട കരാറിൽ നിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഓസ്ട്രേലിയയ്‌ക്ക് പസഫിക്കിലും ഇതിന്റെ തീരമേഖലകളിലുമാണ് കൂടുതൽ ഭീഷണിയുള്ളത്. അതുകൊണ്ടുതന്നെ പരമ്പരാഗത അന്തർവാഹിനികൾ ഉപയോഗിക്കാനുള്ള അവരുടെ തീരുമാനം അർത്ഥവത്താണ്. എന്നാൽ ഇന്ത്യയ്‌ക്ക് സ്വന്തം തീരമേഖലകളിലെയും, പസഫിക്കിലെയും ഭീഷണികളെ നേരിടേണ്ടതുണ്ട്. അതുകൊണ്ടാണ് ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
വർദ്ധിച്ചുവരുന്ന ഭീഷണി കണക്കിലെടുത്ത് ഇന്ത്യ ന്യൂക്ലിയർ അന്തർവാഹിനികൾ മാത്രമാണ് നിർമ്മിക്കുന്നതെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനിടെയാണ് ന്യൂക്ലിയർ, പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്.
പരമ്പരാഗത ഡീസൽ -ഇലക്ട്രിക് അന്തർവാഹിനികളെക്കാൾ ഇരട്ടികരുത്തുള്ളവയാണ് ന്യൂക്ലിയർ അന്തർവാഹിനികൾ. ഏത് കടലിലും ഉപയോഗിക്കാമെന്നത് ന്യൂക്ലിയർ, അന്തർവാഹിനികളുടെ സവിശേഷതയാണ്. എത്രനേരം വേണമെങ്കിലും വെള്ളത്തിനടിയിൽ താഴ്ന്ന് കിടന്ന് പ്രവർത്തിക്കാൻ ഇവയ്‌ക്കാകും. ഇരു വിഭാഗം അന്തർവാഹിനികൾ ഉപയോഗിക്കാനുള്ള തീരുമാനം സാമ്പത്തികമായും ഇന്ത്യയ്‌ക്ക് ഗുണചെയ്യുമെന്നാണ് വിലയിരുത്തൽ.
Comments