കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ തുടരും. വയനാട് എസ്‌റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസനെ ഒക്ടോബർ ഏഴ് വരെ കസ്റ്റഡിയിൽവിട്ടത്. മോൻസന്റെ സാമ്പത്തിക ക്രമക്കേടിൽ അടക്കം വിശദമായി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് മോൻസൻ പണമിടപാട് നടത്തിയത്. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്താനുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് മോൻസനെ കൂടുതൽ ചോദ്യം ചെയ്യാൻ വ്യാഴാഴ്‌ച്ച വരെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.
മോൻസനെതിരെ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ എണറാകുളം യൂണിറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസിലെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ തിരുവനന്തപുരം യൂണിറ്റും മോൻസനെ കസ്റ്റഡിയിൽ വാങ്ങും. വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിലവിൽ ആറോളം കേസുകളാണ് മോൻസനെതിരെയുള്ളത്.
Comments