തിരുവനന്തപുരം : ജനങ്ങൾക്ക് കൊറോണാനന്തര സൗജന്യ ചികിത്സ നിഷേധിക്കുന്ന സർക്കാർ നയത്തിനെതിരെ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ഒരു മാസത്തെ കൊറോണാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് കോടതി ആരാഞ്ഞു. കൊറോണ ചികിത്സ സംബന്ധിച്ച പുന:പരിശോധന ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.
കൊറോണ രോഗം വന്ന് പോയതിന് ശേഷവും നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് മനുഷ്യൻ കടന്നുപോകുന്നത്. മഹാമാരി വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും പ്രതിസന്ധിയിലായി.അതിന് മുകളിലേക്കാണ് ഇരുട്ടടി പോലെ കൊറോണാനന്തര ചികിത്സയ്‌ക്ക് പണം നൽകണമെന്ന സർക്കാർ ഉത്തരവ് വന്നത്. ഇതുമൂലം കൊറോണാനന്തര ചികിത്സയ്‌ക്കായി ഭീമമായ തുകയാണ് ജനത്തിന് ചിലവിടേണ്ടതായി വരുന്നത്. ഈ സാഹചര്യത്തിൽ ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് കോടതി ആരാഞ്ഞു.
അതേ സമയം മൂന്ന് ലക്ഷത്തിന് മുകളിൽ വരുമാനമുള്ള ദാരിദ്രരേഖയ്‌ക്ക് മുകളിലുള്ളവരോടാണ് ചെറിയ തുക ഈടാക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഭീമമായ തുക ആവശ്യമായി വരുന്ന കൊറോണനാന്തര ചികിത്സ സാധാരണക്കാരന് താങ്ങാൻ പ്രയാസമല്ലേയെന്ന് കോടതി ചോദിച്ചു. ദാരിദ്രരേഖയ്‌ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരൻമാരല്ലെന്ന് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് കൊറോണാനന്തര ചികിത്സ റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് വന്നത്. സർക്കാർ നിശ്ചയിച്ച ചികിത്സാനിരക്ക് സാധാരണക്കാരന് താങ്ങാനാവില്ലെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഈ ചോദ്യം ഏറെ പ്രസക്തമാവുകയാണ്.
Comments