തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി, ശിവൻക്കുട്ടി. സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്‌ച്ച ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് ക്ലാസുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ തയ്യാറായിട്ടുണ്ട്. അത് മുഖ്യമന്ത്രിയ്‌ക്ക് കൈമാറിയതായും ഇന്ന് അദ്ദേഹം മാർഗരേഖ പുറത്തിറക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്നതാണ് സർക്കാരിന്റെ നയം. അതിനായി എല്ലാ സ്‌കൂളുകളിലും കൊറോണ പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
ശനിയാഴ്‌ച്ച അടക്കമുള്ള ദിവസങ്ങൾ സ്‌കൂളുകളിൽ പ്രവൃത്തി ദിവസമായിരിക്കും. ഉച്ചവരെയാണ് ക്ലാസുകൾ ഉണ്ടാവുക. എൽപി സ്‌കൂളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന തോതിലായിരിക്കും വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കുക. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ തുറക്കും. സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിനും പിടിഎയുടേയും നാട്ടുകാരുടേയും സഹായം വേണമെന്ന് മന്ത്രി പറഞ്ഞു.
Comments