ധർമ്മശാല: സ്വന്തം മണ്ണില്ലാതെ ഇന്ത്യയിൽ ഭരണകൂടം പ്രവർത്തിക്കുന്ന ടിബറ്റൻ സമൂഹം മന്ത്രിമാരെ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചയിൽ പാർലമെന്റ് സ്പീക്കറെ പ്രഖ്യാപിച്ച ശേഷമാണ് ഭരണകൂടത്തിലെ മന്ത്രിമാരെ പ്രഖ്യാപിച്ചത്. 17-ാം പ്രവാസി ഭരണകൂടത്തിൽ മൂന്ന് വനിത കളെ ഉൾപ്പെടുത്തിയെന്നതാണ് സവിശേഷതയായി ഉയർത്തിക്കാട്ടുന്നത്. ഡോൽമാ ഗ്യാരി, താർലാം ഡോൽമാ ചാംഗ്ര, നോർസി ഡോൽമാ എന്നിവരാണ് ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരായിരിക്കുന്നത്.
ലോകവ്യാപകമായി കഴിയുന്ന മുഴുവൻ ടിബറ്റൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിസഭാ രൂപീകരണമാണ് നടത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന ഔദ്യോഗിക ചർച്ചകൾക്കൊടുവിലാണ് ടിബറ്റൻ സമൂഹം പ്രതിനിധികളെ പ്രഖ്യാപിച്ചത്. ലോകത്താ കമാനം ടിബറ്റൻ ജനത ചൈനയിൽ നിന്നും അനുഭവിക്കുന്ന ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 44 അംഗ പ്രതിനിധികളിൽ നിന്നും പുതിയ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയുമാണ് തെരഞ്ഞെടുത്തത്. ഇടക്കാല സ്പീക്കർ ദാവ സെറിംഗ് എല്ലാ അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
17-ാമത് പ്രവാസി ഭരണകൂടത്തിന്റെ പാർലമെന്റ് സ്പീക്കറായി ഖെൻപോ സോനം തെൻഫെൽ, ഡെപ്യൂട്ടി സ്പീക്കറായി ഡോൽമ സെറിംഗ് എന്നിവരേയുമാണ് പ്രഖ്യാപിച്ചത്. ടിബറ്റൻ ബൗദ്ധസമൂഹത്തിന്റെ പ്രവാസി ഭരണകൂടം ഹിമാചലിലെ ധർമശാല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ദലായ് ലാമ ആത്മീയാചാര്യനായി ഉന്നത സ്ഥാനം അലങ്കരിക്കുന്നുണ്ടെങ്കിലും ആഗോള തലത്തിലെ ലക്ഷക്കണക്കിന് ടിബറ്റൻ സമൂഹങ്ങളുടെ കൂട്ടായ്മകളേയും പൗരത്വ വിഷയങ്ങളേയും ശ്രദ്ധിക്കുന്നത് പ്രവാസി ഭരണകൂടമാണ്.
1950ലാണ് ചൈന ടിബറ്റ് പിടിച്ചത്. 1959ൽ ടിബറ്റിലെ ജനങ്ങളുടെ ധീരമായ പോരാട്ടത്തെ ചൈനീസ് സൈന്യം അതിക്രൂരമായിട്ടാണ് നേരിട്ടത്. തുടർന്ന് ലാമമാരെ തിരഞ്ഞുപിടിച്ചു വധിക്കാനാണ് ചൈന തയ്യാറായത് 14-ാം ലാമയായ ദലായ് ലാമ അന്ന് ടിബറ്റിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഹിമാചൽപ്രദേശിലെ ധർമ്മശാലയിലാണ് നിലവിൽ ടിബറ്റിന്റെ ഭരണകൂട ആസ്ഥാനം. 10,000 പേരാണ് ധർമ്മശാലയിലുള്ളത്. രണ്ടുലക്ഷത്തോളം പേർ ലോകത്തിൻറ പലഭാഗത്തുമായി ജീവിക്കുകയാണ്.
Comments