കോട്ടയം: മോൺസൺ ചെമ്പോലയുടെ ഗുണഭോക്താക്കൾ പിണറായി സർക്കാരാണെന്ന് ബിജെപി നേതാവും മുൻ പിഎസ് സി ചെയർമാനുമായഡോ. കെ.എസ് രാധാകൃഷ്ണൻ. ശബരിമല ക്ഷേത്രത്തെ തകർക്കാനായി കാലാകാലങ്ങളിൽ നടന്നിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ മോൺസൺ ചെമ്പോലയേയും കാണാൻ കഴിയൂവെന്ന്് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ആ രേഖയുടെ ലക്ഷ്യം ശബരിമല ക്ഷേത്രത്തെ തകർക്കുക എന്നതായിരുന്നു എന്ന കാര്യത്തെ നിഷേധിക്കാനാകില്ല. സവർണ്ണ അവർണ്ണ ജാതി വ്യത്യാസമില്ലാതെ സർവ്വ ഹിന്ദുക്കളും ഒന്നിക്കുന്ന ഏക ക്ഷേത്രമാണ് ശബരിമല.
പുറത്തുനിന്നുകൊണ്ട് ഇരുമുടി കെട്ടുമായി തൊഴുന്ന അയ്യപ്പ ഭക്തനും അകത്തിരിക്കുന്ന അയ്യപ്പനും അറിയപ്പെടുന്നത് ‘അയ്യപ്പൻ’ എന്ന് തന്നെയാണ്. പുറത്തുള്ള അയ്യപ്പൻ അകത്തുള്ള അയ്യപ്പനെ തൊഴുകയും അകത്തും പുറത്തുമുള്ള അയ്യപ്പന്മാർ അഭിന്നരാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു എന്നതാണ് അയ്യപ്പ ദർശനത്തിന്റെ സവിശേഷത.
തത്വമസി എന്ന ഉപനിഷദ് മഹാവാക്യത്തിന്റെ പ്രായോഗികമായ അനുഭൂതി ഉണ്ടാകുന്ന ക്ഷേത്രം എന്ന മഹത്വം കൂടി ശബരിമലയ്‌ക്കുണ്ട്.ഇക്കാര്യങ്ങൾ കൊണ്ടാണ് സവർണ്ണാവർണ്ണ ജാതി വ്യത്യാസമില്ലാതെ ഹിന്ദുക്കൾ ഒരുമിച്ചു ചേർന്നു പ്രാർത്ഥിക്കുന്ന ക്ഷേത്രമായി ശബരിമല മാറിയത്. ഈ പശ്ചാത്തലത്തിൽ വേണം ശബരിമല അയ്യപ്പ ക്ഷേത്രത്തിന് എതിരെ നടക്കുന്ന ഏത് ആക്രമണത്തെയും വിലയിരുത്തേണ്ടത്.
ഹൈന്ദവ ഏകീകരണത്തെ തകർക്കാനുള്ള ഏതു ശ്രമത്തിലും കമ്മ്യൂണിസ്റ്റുകാർ സംശയത്തിന്റെ നിഴലിലാണ്. ഈ പശ്ചാത്തലത്തിൽ വേണം മോൺസൺ ചെമ്പോല വിവാദത്തെ കാണേണ്ടത്. ഈ വ്യാജരേഖയുടെ ആദ്യത്തെ ഗുണഭോക്താക്കൾ പിണറായി സർക്കാർ തന്നെയാണ്. കാരണം, ചെമ്പോല വിവാദം ഹിന്ദുക്കളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ കഴിഞ്ഞു എന്നുമാത്രമല്ല ശബരിമല നാമജപ സമരത്തിന്റെ വീര്യം കുറയ്‌ക്കാൻ കഴിയുകയും ചെയ്തു.
ബുദ്ധിപരമായ കാപട്യത്തിന്റെ നിദർശനം എന്ന പോലെ ഡോ. രാഘവവാരിയർ ഇക്കാര്യത്തിൽ കള്ളസാക്ഷ്യം പറയുകയും ചെയ്തു. വാര്യരുടെ നിലവാരം ഇതാണെങ്കിൽ, അദ്ദേഹം സർക്കാരിൽ നിന്നും പണം പറ്റി എഴുതിയ എല്ലാ ചരിത്ര പുസ്തകങ്ങളുടേയും ആധികാരികത വിവരമുള്ളവർ പരിശോധിക്കുക തന്നെ വേണം. അതുകൊണ്ട് മോൺസൺ ചെമ്പോല യെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കുന്നതാകും ഉചിതമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ്് അവസാനിക്കുന്നത്.
Comments