ഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തെ വിമർശിച്ച ചൈനയ്‌ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ.അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഒരു വിദേശരാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യവകുപ്പ് പ്രസ്താവനയിലൂടെ ചൈനയ്‌ക്ക് മറുപടി നൽകി.
‘ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ്. ഇന്ത്യൻ ഭരണാധികാരികൾ മറ്റേത് സംസ്ഥാനത്തും യാത്ര ചെയ്യുന്നതുപോലെ തന്നെയാണ് അരുണാചലിൽ എത്തുന്നത്. കാലങ്ങളായി നടക്കുന്ന സ്വാഭാവിക ഭരണപ്രക്രിയയെ എതിർക്കാൻ ഒരു രാജ്യത്തിനും അവകാശമില്ല.’ വിദേശകാര്യവകുപ്പ് പറഞ്ഞു.
അരുണാചൽ നിയമസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ 9-ാം തിയതി അരുണാചലിൽ എ ത്തിയത്. ഉപരാഷ്‌ട്രപതിയുടെ സന്ദർശനത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും ഇന്ത്യ തർക്കപ്രദേശമായ അരുണാചലിൽ ഭരണപരമായ കൈകടത്തലാണ് നടത്തുന്നതെന്ന് ചൈന ആരോപിച്ചിരുന്നു. ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാനാണ് പ്രസ്താവന നടത്തിയത്.
ലഡാക്കിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്ക് ചുട്ടമറുപടി നൽകിയ ഇന്ത്യ അരുണാചൽ പ്രദേശിലെ അതിർത്തി കേന്ദ്രീകരിച്ചും ശക്തമായ സൈനിക വിന്യാസം നടത്തിയതിനെതിരേയും ചൈന രംഗത്ത് വന്നിരുന്നു. അരുണാചൽ കേന്ദ്രീകരിച്ച് ടിബറ്റൻ മേഖലയുടെ സംരക്ഷണത്തിലും ഇന്ത്യ മുൻതൂക്കം നൽകുകയാണ്. മേഖലയിൽ ഇന്ത്യ സൈനിക വിന്യാസം വർദ്ധിപ്പിച്ചതും അരുണാചലിൽ ഭരണരംഗത്ത് കൂടുതൽ കാര്യക്ഷമത കൈവന്നതും ചൈനയെ ചൊടിപ്പിരിക്കുകയാണ്.
Comments