മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്‌ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ തുടർന്നാണ് സർക്കാർ തീരുമാനം. ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ ആഡംബര കപ്പലിലെ ലഹരി മരുന്ന് പാർട്ടിക്കിടെ കയ്യോടെ പിടികൂടിയ സമീറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഉദ്ദവ് താക്കറെ സർക്കാർ മൗനം പാലിക്കുകയായിരുന്നു.
തന്നെ പലരും പിൻതുടരുകയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രണ്ട് ദിവസം മുമ്പ് സമീർ വാങ്കഡെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതോടെ സംഭവം വിവാദമായി. സമീറിനെ പിന്തുണച്ചും മഹാരാഷ്‌ട്ര സർക്കറിനെ രൂക്ഷമായി വിമർശിച്ചും നിരവധി പേർ രംഗത്ത് വരികയും ചെയ്തു. ഇതോടെ സമ്മർദ്ദത്തിലായ സംസ്ഥാന സർക്കാർ സുരക്ഷ വർദ്ധിപ്പിക്കുകയായിരുന്നു. കൂടുതൽ ബോഡി ഗാർഡുകളെ സുരക്ഷക്കായി ഇന്ന് നിയമിച്ചു. മുംബൈയിലെ എൻസിബിയുടെ ആസ്ഥാനത്ത് കൂടുതൽ സായുധ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് എൻസിബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പരാതിയും നൽകിയിരുന്നു . മഹാരാഷ്‌ട്ര പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം പരാതി നൽകിയത്. അമ്മയെ അടക്കിയിരിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ആറ് വർഷമായി വാങ്കഡെ സ്ഥിരമായി സന്ദർശനം നടത്താറുണ്ട്. രണ്ട് പോലീസുകാർ ഈ സെമിത്തേരിയിലെത്തുകയും, ഇവിടെ നിന്ന് സമീർ വാങ്കഡെയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഒഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തനിക്ക് പിന്നാലെയുള്ളതെന്നും വാങ്കഡെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വാങ്കഡെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ലഹരി മരുന്ന് കേസിലും നികുതി വെട്ടിപ്പിലുമായി സെലിബ്രിറ്റികളും പ്രമുഖരും ഉൾപ്പെടെ നിരവധി പേർക്കെതിരെ സമീർ വാങ്കഡെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17000 കോടി രൂപയുടെ മയക്കുമരുന്നാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ എൻ സി ബി പിടികൂടിയത്.
ഒൻപത് മാസം മുൻപ് മഹാരാഷ്‌ട്ര മന്ത്രിസഭംഗമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ ഇദ്ദേഹം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് നവാബ് മാലിക് ഉയർത്തിയത്. മുംബൈ ഇൻറർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്തും നികുതി വെട്ടിപ്പ് കേസിൽ സിനിമ താരങ്ങടക്കം നിരവധി പേരെ സമീർ പിടികൂടിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുറത്ത് കൊണ്ടുവന്നതും വാങ്കഡെ ആയിരുന്നു.
Comments