ഇസ്ലാമാബാദ് : പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന വിശദീകരണവുമായി പാക് വിദേശകാര്യമന്ത്രാലയം. പാകിസ്താനെതിരെ ശത്രുത വളർത്തുക എന്ന വ്യാജേന ഇന്ത്യയിൽ രാഷ്‌ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് എന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സർജിക്കൽ സ്‌ട്രൈക് പരാമർശത്തിന് മറുപടിയായാണ് പാകിസ്താൻ ഇക്കാര്യം അറിയിച്ചത്.
പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാൽ ഇന്ത്യയിൽ നിന്ന് ആക്രമണം നടത്തിയാൽ തിരിച്ചടിക്കും. പാകിസ്താനെതിരെ ആക്രമണം നടത്തുന്നുവെന്ന വ്യാജേന ഇന്ത്യയിൽ രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാകിസ്താൻ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവന കൂടുതൽ സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തുമെന്നുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
2019 ൽ ഇന്ത്യ നടത്തിയ ബാലക്കോട്ടിൽ ആക്രമണതത്തിനെതിരെ പാകിസ്താൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് മറുപടി നൽകാൻ പാക് സൈന്യം സജ്ജരായിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്നും ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണെന്നും പാകിസ്താൻ അറിയിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാകിസ്താനെതിരെ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു എന്നാണ് അമിത് ഷാ പറഞ്ഞത്. ഇന്ത്യൻ അതിർത്തികളെ തകർക്കാൻ ആർക്കും സാധിക്കില്ല എന്ന സന്ദേശമാണ് ശത്രരാജ്യങ്ങൾക്ക് നാം നൽകിയത്. ഏറെ കാലം ചർച്ചകൾ നടത്തുകയുണ്ടായി. എന്നാൽ ഇത് പ്രത്യാക്രമണം നടത്തേണ്ട സമയമാണെന്നാണ് അമിത് ഷാ പറഞ്ഞത്.
Comments