ന്യൂഡൽഹി: വിജയദശമി നാളിൽ ആചാരാനുഷ്ഠാനങ്ങളോടെ ആയുധ പൂജ നടത്തി ഡി.ആർ.ഡി.ഒ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിൽ നടന്ന പൂജകളിൽ പങ്കെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും. ന്യൂഡൽഹിയിലെ ഡി.ആർ.ഡി.ഒ ആസ്ഥാനത്താണ് വിജയദശമിയുടെ ഭാഗമായ പൂജകൾ നടന്നത്. കഴിഞ്ഞവർഷം രാജ്നാഥ് സിംഗ് ഡാർജിലിംഗിലെ സുക്നാ യുദ്ധസ്മാരകത്തിലെ ആയുധ പൂജയിലാണ് പങ്കെടുത്തത്.
പ്രതിരോധ രംഗത്ത് ഇന്ത്യയെ ലോകോത്തര കേന്ദ്രമാക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം. ഇന്ത്യയുടെ തദ്ദേശിയമായ രൂപകൽപ്പനകളും ആയുധങ്ങളും ലോകരാജ്യങ്ങൾക്ക് പ്രിയങ്കര മായിക്കൊണ്ടിരിക്കുന്നതിൽ അഭിമാനമുണ്ട്. ഇത്തരം ഗവേഷണങ്ങളും നിർമ്മാണവും വർദ്ധിപ്പിക്കണം. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും രാജ്നാഥ് സിംഗ് ചടങ്ങിൽ പറഞ്ഞു.
ഡി.ആർ.ഡി.ഒ മേധാവികളും ശാസ്ത്രജ്ഞരും പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി വിജയജശമി സന്ദേശം നൽകി. ഏഴ് പ്രതിരോധ കമ്പനികൾ രാജ്യത്തിന് പ്രധാനമന്ത്രി സമർപ്പിച്ച പരിപാടികൾക്ക് മുന്നോടിയായാണ് കേന്ദ്ര പ്രതിരോധമന്ത്രി ഡി.ആർ.ഡി.ഒ യിൽ പങ്കെടുത്തത്. ആയുധപൂജക്ക് എന്നും പ്രാധാന്യം നൽകുന്ന ഡി.ആർ.ഡി.ഒയിലെ മിസൈലുകളും തോക്കുകളും അടങ്ങുന്ന ഉപകരണങ്ങളും പൂജയ്ക്ക് വെച്ചുകൊണ്ടാണ് പാരമ്പര്യ ചടങ്ങുകൾ നടന്നത്.
ഡി.ആർ.ഡി.ഒ നേതൃത്വം നൽകുന്ന രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കു ന്നതിന്റെ ഭാഗമായി ഓർഡിനൻസ് ഫാക്ടറി ബോർഡിനെ ഒരു വകുപ്പിൽ നിന്ന് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ നീക്കം മെച്ചപ്പെട്ട സ്വയംഭരണവും കാര്യ ക്ഷമതയും കൈവരിക്കാനും പുതിയ വളർച്ചാ സാധ്യതകളും പുതുമകളും ഉയർത്തിക്കൊണ്ട് വരാനും സഹായകമാകും എന്നാണ് വിലയിരുത്തൽ.
മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ), എന്നീ പുതിയ ഏഴ് പ്രതിരോധ കമ്പനികളാണ് രാജ്യത്തിന് ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കുന്നത്.
Comments