തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് ബിജെപി. ജില്ലാ അദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ വി.വി രാജേഷ് ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കൃത്യമായ പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസിന്റെ നടപടി ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം. അതിനിടെ നഗരസഭാ കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം 17 ാം ദിവസത്തിലേക്ക് കടന്നു.
ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് സമരത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് വി.വി രാജേഷ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്നതിൽ മന്ത്രിയ്‌ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. മന്ത്രിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും വി.വി രാജേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കൗൺസിലർമാരുടെ തീരുമാനം.
തട്ടിപ്പ് നടത്തിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയില്ല.മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് സംവിധാനം എന്തിനാണെന്നും ബിജെപി ചോദിച്ചു. നികുതി തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം. സമരത്തിന് പിന്തുണ നൽകി തിങ്കളാഴ്ച യുവമോർച്ച നഗരസഭയിലേക്ക് മാർച്ച് നടത്തും. സമരം നഗരസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
വീട്ടുകരമായി പിരിച്ചെടുത്ത പണം നഗരസഭയിൽ അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയതാണ് ബിജെപി ഉയർത്തിക്കൊണ്ടു വന്നത്. കുറ്റക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി കൗൺസിലർമാർ നഗരസഭാ കൗൺസിൽ ഹാളിൽ സമരം ആരംഭിച്ചത്. സമരത്തിന് ജനപിന്തുണ വർദ്ധിച്ചുവന്നതിനെ തുടർന്ന് ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാൻ നഗരസഭ ശ്രമിച്ചിരുന്നു. എന്നാൽ മുഴുവൻ ആളുകളെയും പിടികൂടണമെന്ന നിലപാടിൽ സമരത്തിൽ നിന്ന് പിൻമാറാതെ ഉറച്ചു നിൽക്കുകയാണ് ബിജെപി.
Comments