കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം. മലവെളളപ്പാച്ചിലിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പന്ത്രണ്ടോളം പേരെ കാണാതായെന്നും ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
രാവിലെ 11 മണിക്ക് മുൻപ് തന്നെ ഉരുൾപൊട്ടൽ ഉണ്ടായെന്നാണ് വിവരം. മൂന്നോ നാലോ ഇടങ്ങളിലായിട്ടാണ് ഉരുൾപൊട്ടിയത്. വൈദ്യുതി മുടങ്ങിയതിനാലും വാർത്താവിനിമയ, ഗതാഗത ബന്ധങ്ങൾ തകർന്നതിനാലും പുറംലോകത്ത് നിന്നും ഇവിടേക്ക് ബന്ധപ്പെടാനാകുന്നില്ല.
ദുരന്ത മേഖലയിൽ നിന്നുളള ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. വലിയ മരങ്ങൾ കടപുഴകി വേരറ്റ് കിടക്കുന്നതും വെളളം കുത്തിയൊലിച്ച് ഒഴുകുന്നതും ഇതിൽ കാണാം. മലയോര മേഖലയിലുളള വീടുകളാണ് അപകടത്തിൽ പെട്ടത്. വീടുകളുടെ ഭിത്തി ഉൾപ്പെടെ തകർന്ന നിലയിലാണ്.
കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയാണ് കൂട്ടിക്കൽ. ഈ പ്രദേശത്തെ കോട്ടയവുമായി ബന്ധപ്പെടുത്തുന്ന തൂക്കുപാലവും വെളളത്തിൽ മുങ്ങിയിരിക്കുകയാണ്. ഏന്തയാറുമായി ബന്ധപ്പെടുത്തുന്ന പാലവും സംരക്ഷണഭിത്തി ഉൾപ്പെടെ ഇടിഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു.
കൂട്ടിക്കൽ ടൗണിലും വെളളം കയറിയ നിലയിലാണ്. ഇവിടെ സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന ഒരു നില കെട്ടിടം പൂർണമായി മുങ്ങി. കടകളിലും വെളളം കയറിയിട്ടുണ്ട്.
Comments