ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുൽവാമയിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ (36) എന്നയാളാണ് ശ്രീനഗറിൽ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് പരിക്കേൽക്കുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയും ചെയ്തത്. പുൽവാമയിലുണ്ടായ ആക്രമണത്തിൽ യുപി സ്വദേശിയായ സാഗിർ അഹമ്മദും പരിക്കേറ്റതിന് ശേഷം മരിച്ചു. ഇരുപ്രദേശങ്ങളിലും കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി കശ്മീർ പോലീസ് അറിയിച്ചു.
ഗോൾ ഗപ്പ വിറ്റഴിക്കുന്ന തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അരവിന്ദ് കുമാർ. ബിഹാറിലെ ബങ്കയാണ് ഇയാളുടെ സ്വദേശം. ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് അരവിന്ദ് കൊല്ലപ്പെട്ടത്. വൈകിട്ട് 6.40ഓടെയായിരുന്നു ഭീകരർ വെടിയുതിർത്തത്. പുൽവാമയിൽ കൊല്ലപ്പെട്ട യുപി സ്വദേശി പ്രദേശത്തെ മരപ്പണിക്കാരനായിരുന്നു. തെരുവിൽ തൊഴിലെടുക്കുകയായിരുന്ന മറ്റൊരു ബിഹാർ സ്വദേശി വീരേന്ദ്ര പാസ്വാനെ ഒക്ടോബർ ആദ്യ ആഴ്ചയിൽ ഭീകരർ കൊലപ്പെടുത്തിയ ശ്രീനഗറിലെ പ്രദേശത്താണ് ഇന്ന് ആക്രമണമുണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുൽവാമയിലും നാട്ടുകാർക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങൾ നിരവധിയാണ്. ഫാർമസി സ്ഥാപന ഉടമയും രണ്ട് സർക്കാർ സ്‌കൂൾ അദ്ധ്യാപകരും ഭീകരരാൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 13 ഭീകരരെ സൈന്യം വധിച്ചു.
Comments