പത്തനംതിട്ട: കനത്ത മഴയിൽ റാന്നി, കോന്നി പ്രദേശങ്ങളിൽ നിന്നും വെള്ളം താഴുന്നതിനനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മഴയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ ഓൺലൈനായി സംഘടിപ്പിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാത്യു ടി തോമസ് എംഎൽഎ, അഡ്വ.കെ.ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശിച്ചു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കാനും കൺട്രോൾ റൂമുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലയിൽ ഇതുവരെ 63 ക്യാമ്പുകളിലായി 515 കുടുംബങ്ങളിലെ 1840 പേർ കഴിയുന്നുണ്ട്. കോഴഞ്ചേരി താലൂക്കിൽ ഒമ്പതു ക്യാമ്പുകളിലായി 180 പേരും അടൂരിൽ രണ്ടു ക്യാമ്പുകളിലായി 16 പേരും തിരുവല്ലയിൽ 30 ക്യാമ്പുകളിലായി 1004 പേരും മല്ലപ്പള്ളിയിൽ 15 ക്യാമ്പുകളിലായി 345 പേരും കോന്നിയിൽ ഏഴു ക്യാമ്പുകളിലായി 295 പേരുമാണുള്ളത്. രണ്ടു ദിവസത്തിനിടെ 21 വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തിരുവല്ല, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ അടിയന്തരമായി റസ്ക്യു ഓപ്പറേഷൻ നടത്തണമെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കന്നുകാലി, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത ഉദ്യോഗസ്ഥർ ദുരന്തനിവാരണ സമയത്ത് കൃത്യമായി ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ.കെ.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ക്യാമ്പിലെത്താൻ കഴിയാതെ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന്, മറ്റ് സഹായങ്ങൾ എന്നിവ ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
ഡാം സേഫ്റ്റി പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം കക്കി ആനത്തോട് ഡാം ഒക്ടോബർ 18ന് പകൽ തുറക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഭക്ഷണം ആവശ്യമായ അതിഥി തൊഴിലാളികൾക്ക് അവ എത്തിച്ചുനൽകാൻ ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ക്യാമ്പുകളിൽ വൈദ്യുതി, ടോയ്ലറ്റുകളിൽ ജലലഭ്യത എന്നിവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിൽ പോലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.
Comments