ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഉദം സിംഗ് നഗർ ജില്ലയിലെ രുദ്രപൂർ പ്രദേശമാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ദേശീയ ദുരന്തനിവാരണ സേനയോട് പ്രദേശത്തെ സ്ഥിതിഗതികൾ വിവരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ സംസ്ഥാനത്തിതുവരെ 34 മരണങ്ങൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അഞ്ച് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കൂടാതെ മഴക്കെടുതിയിൽ വീട് നഷ്ടമായവർക്ക് 1,09,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രളയത്തിൽ കന്നുകാലികളെ നഷ്ടമായവരുടെ കാര്യവും പരിഗണിച്ച് വേണ്ട സഹായങ്ങൾ നൽകുമെന്ന് പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളായ രാംനഗർ, ബാസ്പൂർ, കിച്ച, സീതാർഗഞ്ച് എന്നിവടങ്ങളിൽ മുഖ്യമന്ത്രി വ്യോമ നിരീക്ഷണം നടത്തിയിരുന്നു. സംസ്ഥാന ഡിജിപി അശോക് കുമാറും മുഖ്യമന്ത്രിയോടൊപ്പം നിരീക്ഷണത്തിൽ പങ്കുചേർന്നിരുന്നു.
ഉത്തരാഖണ്ഡിലെ പ്രളയത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ശക്തമായ മഴയെ തുടർന്ന് പ്രവർത്തനങ്ങൾ ദുഷ്‌കരമായിരിക്കുകയാണ്. സംസ്ഥാനത്ത് ചൊവ്വാവ്ച മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments