ചണ്ഡിഗഢ്: പഞ്ചാബ് അതിർത്തിയിൽ നിന്ന് പാക് നിർമിത പിസ്റ്റളുകളും ഹെറോയിനും പിടിച്ചെടുത്തു. ഫിറോസെപൂരിലെ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപമുളള കൃഷിയിടത്ത് നിന്നാണ് ബിഎസ്എഫ് ഇത് പിടിച്ചെടുത്തത്. 22 പിസ്റ്റളുകളാണ് പിടിച്ചെടുത്തത്.
പഞ്ചാബ് പോലീസിൽ നിന്നുളള രഹസ്യ വിവരം അനുസരിച്ചാണ് അതിർ്ത്തി മേഖലകളിൽ പരിശോധന നടത്തിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. പോലീസും ബിഎസ്എഫും സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്. അന്താരാഷ്‌ട്ര അതിർത്തിക്ക് 10 മീറ്റർ അകലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ തോൾബാഗ് കണ്ടെത്തിയത്. ഇത് പരിശോധിച്ചതിൽ നിന്നാണ് പിസ്റ്റളും ഹെറോയിനും മാഗസിനും ലഭിച്ചത്.
44 മാഗസിനും 100 വെടിത്തിരകളും പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നു. ഇത് തുടർ നടപടികൾക്കായി പഞ്ചാബ് പോലീസിന് കൈമാറി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
പഞ്ചാബ് അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് ഉൾപ്പെടെ മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് അടുത്തിടെ വർദ്ധിച്ചതായി സുരക്ഷാസേനകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Comments