കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പറയഞ്ചേരിയിൽ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഓട്ടോ ഡ്രൈവറായ സന്തോഷിനെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വാഹനം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായയുടെ ദേഹത്ത് ഓട്ടോ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് നടപടി.
പ്രദേശവാസികൾ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസിന് മൊഴി നൽകിയെന്നാണ് സൂചന. കോഴിക്കോട് നഗരമധ്യത്തിൽ പറയഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കുകയായിരുന്നു.
വാഹനത്തിന് അടിയിൽനിന്നും രക്ഷപെട്ടോടിയ നായ സമീപത്തെ പറമ്പിൽ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു. പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ദൃശ്യങ്ങൾ കിട്ടിയത്. പറയഞ്ചേരിയിലെ നാലോളം വീട്ടുകാർ ചേർന്നാണ് കൊല്ലപ്പെട്ട ജാക്കി എന്ന നായയെ സംരക്ഷിച്ചത്. ഏഴ് വർഷങ്ങൾക്ക് മുൻപാണ് പറയഞ്ചേരി ചേവങ്ങോട്ട് നായ എത്തുന്നത്.
Comments