ദുബായ്: ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്ത ഇന്ത്യ ഇന്ന് ഓസീസിനെതിരെ രണ്ടാം സന്നാഹ മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ഉച്ചയ്‌ക്ക് 3.30നാണ് മത്സരം. ടോസ് നേടിയ ഓസീസ് ബാറ്റിംഗിനിറങ്ങും. 24-ാം തിയതി ഇന്ത്യയുടെ ടി-20 ലോകകപ്പിലെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനുമായിട്ടാണ്.
ആദ്യമത്സരത്തിൽ രാഹുലിന്റേയും ഇഷൻ കിഷന്റെയും മികച്ച ബാറ്റിംഗിലാണ് ഇംഗ്ലണ്ടിന്റെ ഒട്ടും മോശമല്ലാത്ത 5ന് 188 എന്ന സ്‌കോർ ഒരു ഓവർ ബാക്കിനിൽക്കേ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 192 റൺസെടുത്ത് ഇന്ത്യ മറികടന്നത്. ഇഷൻ കിഷൻ 46 പന്തിൽ 70 റൺസെടുത്തപ്പോൾ രാഹുൽ 24 പന്തിൽ 51 റൺസ് നേടി. ഋഷഭ് പന്ത് 14 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കെതിരെ രണ്ടാം സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കളിക്കാതിരുന്ന രോഹിത് ശർമ്മ, രവീന്ദ്രജഡേജ, ഷാർദ്ദൂൽ ഠാക്കൂർ, വരുൺ ചക്രവർത്തി എന്നിവരെ ഇറക്കാനുള്ള സാദ്ധ്യതയാണുള്ളത്. ഓസീസ് ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെ തോൽപ്പിച്ചിരുന്നു.
Comments