മുംബൈ : നർക്കോട്ടിക്സ് കൺട്രാൾ ബൃൂറോ മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വാങ്കഡെ. താൻ ഒരു സർക്കാർ ജീവനക്കാരനാണ് അദ്ദേഹം മന്ത്രിയും. രാജ്യത്തെ സേവിച്ചതിനും സത്യസന്ധമായി പ്രവർത്തിച്ചതിനും മയക്കുമരുന്ന് തുടച്ചുമാറ്റാൻ ശ്രമിച്ചതിനും തങ്ങളെ ജയിലിടക്കണമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വാങ്കഡെ കൂട്ടിച്ചേർത്തു.
സർക്കാർ അനുമതി വാങ്ങിയാണ് താൻ കുട്ടികളോടും കുടുംബത്തോടുമൊപ്പം പോയതെന്ന് വാങ്കഡെ വ്യക്തമാക്കി. തനിക്കെതിരെ മന്ത്രി നടത്തിയ ആരോപണങ്ങളെയും ഉയർത്തിയ ഭീഷണിയേയും വാങ്കഡെ അപലപിച്ചു.താൻ ദുബായിൽ പോയിട്ടില്ല.ഒരു വ്യക്തി എവിടെയാണെന്ന് പരിശോധിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്. താൻ മുംബൈയിലായിരുന്നു.പാസ്‌പോർട്ടും വിസയും പരിശോധിച്ച് അത് ഉറപ്പാക്കാമെന്നും വാങ്കഡെ വ്യക്തമാക്കി.
സമീർ വാങ്കഡെ വെറും ഒരു പാവയെന്ന് മഹാരാഷ്‌ട്ര മന്ത്രിയും മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ നവാബ് മാലിക് ഇന്ന പറഞ്ഞിരുന്നു. ഒരു വർഷത്തിനുളളിൽ വാങ്കഡെയുടെ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. വാങ്കഡെയെ തടവിലാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.പൂനെ ജില്ലയിലെ മാവൽ തഹസിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
നവാബ് മാലിക്കിന്റെ മരുമകനായ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ ഈ വർഷം ജനുവരി 13 ന് എൻസിബി അറസ്റ്റ് ചെയ്തിരുന്നു, എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം സെപ്തംബർ 27 നാണ് സമീർ ഖാന് ജാമ്യം ലഭിച്ചത്.ഇതിന് ശേഷമാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെടെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുളള ടീം പിടികൂടിയത്.
Comments